ഫുട്ബോളിലെ വമ്പൻ താരകൈമാറ്റങ്ങൾക്ക് ഒരിക്കൽക്കൂടി സാക്ഷിയായി ഇംഗ്ലീഷ് പ്രീമിയർ ലീഗ്. മില്യണുകൾ പൊടിയുന്ന താരവിപണിയിൽ ഇന്നലെ മുൻ നിര ടീമുകൾ പൂർത്തിയാക്കിയത് രണ്ടു വമ്പൻ കൈമാറ്റങ്ങൾ. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെൽസി താരം കെയ് ഹാവെർട്സിന്റെ ആഴ്സനലിലേക്കുള്ള നീക്കമാണ്. 24 വയസ്സ് മാത്രം പ്രായമുള്ള താരത്തെ ആഴ്‌സണൽ സ്വന്തമാക്കിയത് 65 മില്യൺ യൂറോക്ക്.
ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്സനലിലേക്ക് എത്തുന്ന ആദ്യ താരമാണ് ഹാവേർട്സ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ട ലെസ്റ്റർ സിറ്റിയിൽ നിന്ന് 40 മില്യൺ യൂറോക്ക് ജെയിംസ് മാഡിസണെ ടോട്ടൻഹാം ഹോട്സ്പർ സ്വന്തമാക്കിയിട്ടുണ്ട്. ടോട്ടൻഹാമിന്റെ ഈ സീസണിലെ മൂന്നാമത്തെ സൈനിങ്ങാണ് മാഡിസണിന്റേത്.
കഴിഞ്ഞ സീസണിൽ കൈവിട്ട ലീഗ് കിരീടം ഇത്തവണ നേടാനുറച്ച് തന്നെയാണ് ആഴ്‌സണൽ ഇത്തവണ കളിക്കളത്തിലേക്കിറങ്ങുക. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഡിഫെൻസിവ് മിഡ്ഫീൽഡറായി വിലയിരുത്തപ്പെടുന്ന ആസ്റ്റൺ വില്ലയുടെ ഡെക്ലൻ റൈസിനാണ് പീരങ്കിപ്പട രംഗത്തുണ്ട്. കഴിഞ്ഞ ദിവസം താരത്തിനായി ആഴ്‌സണൽ മുന്നോട്ട് വെച്ച 105 മില്യൺ യൂറോയുടെ ബിഡ് ആസ്റ്റൺ വില്ല അംഗീകരിച്ചിരുന്നു. അയാക്സിന്റെ പ്രതിരോധ താരം ജൂലിയൻ ടിംബറിനെയും ക്ലബ്ബിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.