ഇറാനിയൻ സംവിധായകൻ ദാരുഷ് മെഹ്‌റുജിയും ഭാര്യയും കുത്തേറ്റുമരിച്ചു. തലസ്ഥാനമായ ടെഹ്റാനില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ അകലെ സ്വവസതിയില്‍ നടന്ന കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല.
ഭാര്യ വഹാദയ്ക്കും ദാരുഷിനും കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. കത്തികൊണ്ടുള്ള പരുക്കെന്നാണ് പ്രാഥമിക വിവരം.
കഴുത്തില്‍ മുറിവേറ്റ ഇരുവരെയും വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കളെ കാണാന്‍ ദാരുഷിന്‍റെ മകള്‍ ഞായറാഴ്ച വീട്ടിലെത്തിയപ്പോളാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്.
ജീവന് ഭീഷണിയുള്ളതായി ദാരുഷിന്‍റെ ഭാര്യ വഹീദ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.കൊലപാതകത്തിന് പിന്നില്‍ ആരെന്ന് ഇതുവരെയും സൂചനയില്ല.
ഇറാനിയന്‍ നവതരംഗ സിനിമയുടെ പിതാവാണ് ദാരുഷ് മെഹ്‌റുജി.1970 കളില്‍ ഇറാനിയന്‍ സിനിമയുടെ മുഖം മാറ്റിയ സംവിധായകനാണ് ദാരുഷ് മെഹ്‌റുജി. 83 കാരനായ ദാരുഷാണ് ഇറാനില്‍ റിയലസ്റ്റിക് സിനിമകള്‍ക്ക് തുടക്കം കുറിച്ചത്.
സാന്‍ സെബാസ്റ്റ്യന്‍ രാജ്യാന്തരമേളയില്‍ 1993 ലും ചിക്കാഗോ രാജ്യാന്തര ചലച്ചിത്രമേളയില്‍ 1998 ലും പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 2015 ല്‍ ലോക സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് കേരള രാജ്യാന്തര ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നല്‍കി ആദരിച്ചിരുന്നു.
ALSO READ:വയനാട്ടില്‍ തലയ്ക്കടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു; പിതാവിന് വേണ്ടി തിരച്ചില്‍