വാഷിംഗ്ടൺ : ഇന്ത്യ-യു.എസ് ബന്ധം എക്കാലത്തെയും മികച്ച നിലയിലാണെന്നും ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം ചന്ദ്രയാനെ പോലെ ചന്ദ്രനിലേക്കും ഒരുപക്ഷേ, അതിനപ്പുറത്തേക്കും പോകുമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. വാഷിംഗ്ടണിലെ ഇന്ത്യാ ഹൗസിൽ ‘സെലിബ്രേറ്റിംഗ് കളേഴ്സ് ഒഫ് ഫ്രണ്ട്‌ഷിപ്പ്” പരിപാടിയിൽ ഇന്ത്യൻ – അമേരിക്കൻ വംശജരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും അനുയോജ്യവും അഭിലഷണീയവുമായ പങ്കാളികളായാണ് ഇന്ത്യയും യു.എസും പരസ്പരം കാണുന്നത്. യു.എസിൻ്റെ പിന്തുണയില്ലാതെ ജി 20യുടെ വിജയം സാദ്ധ്യമാകുമായിരുന്നില്ല. ജി 20യിലെ എല്ലാ അംഗങ്ങളും വിജയത്തിനായി പ്രവർത്തിച്ചു. 1985ലെ രാജീവ് ഗാന്ധിയുടെ യു.എസ് സന്ദർശനവും 2005ലെ മൻമോഹൻ സിംഗിൻ്റെ സന്ദർശനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനങ്ങളും ജനങ്ങൾ ഓർക്കുന്നു.
എന്നാൽ, പ്രധാനമന്ത്രി മോദിയുടെ സമീപകാല സന്ദർശനങ്ങൾ വ്യത്യസ്തമാണ്. കാരണം, ഇന്ത്യയും യു.എസും മുമ്പ് പരസ്പരം ഇടപഴകിയിരുന്നു. എന്നാലിപ്പോൾ, പരസ്പരം പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ – യു.എസ് ഉഭയകക്ഷി ബന്ധം കെട്ടിപ്പടുക്കുന്നതിൽ പ്രവാസികളുടെ സംഭാവന അതിശയിപ്പിക്കുന്നതാണ്. 1949ൽ ജവഹർലാൽ നെഹ്റു യു.എസിലെത്തിയപ്പോൾ 3,000 ഇന്ത്യൻ അമേരിക്കൻ വംശജരാണുണ്ടായിരുന്നത്. മോദിയുടെ കാലത്ത് ഇത് ഏകദേശം 50 ലക്ഷത്തിലെത്തി. ഇന്നത്തെ ഇന്ത്യ വ്യത്യസ്തമാണ്. ചന്ദ്രയാൻ്റെ ഇന്ത്യയാണ്. ഇത് 5 ജിയുടെ ഇന്ത്യയാണ്, ജയശങ്കർ പറഞ്ഞു.