ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് കൊടുംക്രിമിനലുകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു.ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കൊലക്കേസിൽ പിടികൂടാൻ എത്തിയ പൊലീസിന് നേരെ പ്രതികൾ ആക്രമണം നടത്തുകയും പിന്നാലെ ക്രിമിനലുകൾക്ക് നേരെ ആവഡി പൊലീസ് വെടിയുതിർക്കുകയുമായിരുന്നു.വെടിവയ്പ്പിൽ മുത്തു ശരവണൻ, സൺഡേ സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്.
കുപ്രസിദ്ധ ഗുണ്ട ബോംബ് ശരവണൻ്റെ കൂട്ടാളികളാണ് കൊല്ലപ്പെട്ടവർ. തിരുവള്ളൂർ ജില്ലയിലെ പാർത്ഥിഭൻ്റെ കൊലപാതകുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യാൻ എത്തിയത്. ആഗസ്റ്റ് 17ന് പാടിനല്ലൂരിലെ ഒരു ക്ഷേത്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് പാർത്ഥിബനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാലംഗ സംഘം പാർത്ഥിബനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
മരപ്പേടിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ പ്രതികൾ ഒളിവിൽ കഴിയുകയാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇവിടെ വച്ച് പ്രതികൾ മൂന്ന് പൊലീസുകാരെ ആക്രമിക്കുകായിരുന്നു. പിന്നാലെ പൊലീസ് സ്വയരക്ഷയ്ക്ക് വെടിവച്ചെന്നാണ് റിപ്പോർട്ട്.
രണ്ട് പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുത്തു ശരവണൻ്റെ പേരിൽ 13 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് എണ്ണം കൊലപാതക കേസുകളാണ്. സതീഷിൻ്റെ പേരിൽ അഞ്ചോളം ക്രിമിനൽ കേസുകളുമുണ്ട്.