സംസ്ഥാനത്ത് വൈദ്യുതി ഉപയോക്താക്കളിൽ നിന്ന് ഇന്നു മുതൽ യൂണിറ്റിനു 10 പൈസ കൂടി സർചാർജ് ഈടാക്കും. ഇന്നലെ വരെ യൂണിറ്റിന് 9 പൈസയായിരുന്നു സർചാർജ്. 10 പൈസ കൂടി ചേരുന്നതോടെ, സർചാർജ് 19 പൈസ ആകും. യൂണിറ്റിനു പരമാവധി 31 പൈസ വരെ സർചാർജ് ഈടാക്കാൻ അനുവദിച്ചിരുന്നത് 19 പൈസ ആയി കുറയ്ക്കാൻ റെഗുലേറ്ററി കമ്മിഷൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ രണ്ടു തരം സർചാർജ് ആണുള്ളത്. 3 മാസം കൂടുമ്പോൾ കണക്കുകൾ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ച് അനുവദിക്കുന്നതാണ് ആദ്യത്തേത്. പുതിയ കേന്ദ്രചട്ടങ്ങൾ അനുസരിച്ചു ബോർഡിനു സ്വയം പിരിച്ചെടുക്കാവുന്നതാണു രണ്ടാമത്തെ സർചാർജ്. ഇന്നു മുതൽ മൊത്തം 31 പൈസ വരെ സർചാർജ് പിരിക്കാം. ഇത് ഉപയോക്താക്കൾക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതിനാൽ ആദ്യത്തെ ഇനം സർചാർജ് 21 പൈസയ്ക്കു പകരം നിലവിലുള്ള 9 പൈസ തുടരാനാണു കമ്മിഷന്റെ തീരുമാനം. ഇന്നു മുതൽ പിരിക്കുന്ന 9 പൈസയുടെ കണക്ക് ഒക്ടോബറിൽ കമ്മിഷനു ബോർഡ് സമർപ്പിക്കണം. ശേഷിക്കുന്ന തുക എങ്ങനെ പിരിക്കണമെന്ന് അതിനുശേഷം തീരുമാനിക്കും.