മോശം കാലാവസ്ഥ വിമാനഗതാഗതത്തെയും ബാധിച്ചു. മുംബൈ വിമാനത്താവളത്തിലെ 09/27 റൺവേ താത്‌കാലികമായി അടച്ചു. ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കി.
മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകി. സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.
ന്യൂഡൽഹി/അഹമ്മദാബാദ്: ആശങ്കയുയർത്തിക്കൊണ്ട് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്.
ഗുജറാത്തിലെ കച്ച് ജില്ലയിലെ ജക്കാവുവിൽ മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് കരതൊടുമെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ മുൻകരുതൽനടപടികൾ എടുത്തിട്ടുണ്ട്. തീരമേഖലകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കച്ച് – ദ്വാരക പ്രദേശങ്ങളിൽ നിന്ന് 12000-ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖങ്ങൾ അടച്ചു. നൂറുകണക്കിന് ട്രക്കുകളാണ് കണ്ട പോർട്ട് അടച്ചതിനെത്തുടർന്ന് ഗാന്ധിധാമിൽ നിർത്തിയിട്ടിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.