ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്. ഹൈകോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മരണത്തിലെ ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജിയിലാണ് നടപടി. ബാലഭാസ്കറിന്റേത് അപകട മരണമാണെനന്നായിരുന്നു സിബിഐയുടെ അന്വേഷണ റിപ്പോർട്ട്.
2018 സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകളും മരിച്ചത്. അപകടം അന്വേഷിച്ച ക്രൈം ബ്രാഞ്ചും സിബിഐയും അപകടമരണമെന്നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ അപകടമരണമല്ലെന്നും അപകടത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് തുടക്കം മുതലേ ആവശ്യപ്പെട്ടിരുന്നു. സംഭവസ്ഥലത്ത് അജ്ഞാതരായ ചിലരെ കണ്ടെന്ന മൊഴി സംശയത്തിൻ്റെ ആഴം കൂട്ടി. എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്ന സിബിഐയുടെ കണ്ടെത്തലിനെതിരെയാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. 3 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമറിപ്പോർട്ട് നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.