വയനാട് പനവല്ലിയിൽ പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലാണ് കടുവ നായയുടെ പിന്നാലെയെത്തിയത്.കയമയും ഭാര്യയും പുറത്ത് ഇരിക്കുന്നതിനിടെയാണ് കടുവ അകത്ത് കടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.
ഏകദേശം രാത്രി 9 മണിയോടെ വീട്ടുകാർ വീടിന് പുറത്തിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത് . കയമയുടെ ഭാര്യയുടെ തൊട്ടടുത്തുകൂടി പോയ കടുവയിൽ നിന്നും ഭാര്യയെ വേഗത്തിൽ മാറ്റിയാണ് ഗൃഹനാഥൻ അപകടത്തിൽ നിന്ന് രക്ഷിച്ചത്. പെട്ടെന്ന് വലിച്ചുമാറ്റിയത് അപകടം ഒഴിവാക്കിയെന്നും ഗൃഹനാഥൻ പറയുന്നു.
ഇന്നലെ കണ്ടതുൾപ്പെടെ ഏതാനും ദിവസങ്ങളായി പനവല്ലി മേഖലയിൽ കടുവയെ കാണുന്നുണ്ട്. കൂടുകൾ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ഒന്നിലധികം കടുവകളുണ്ടാകാമെന്നാണ് അധികൃതരുടെ നിഗമനം.