കള്ളപ്പണം ഒളിപ്പിച്ച കേസിൽ ഇ ഡി അന്വേഷണം നടക്കുന്നതിനു പുറമെയാണ് വായ്‌പ തട്ടിപ്പ് കേസിലും ഇ ഡി അന്വേഷണം ആരംഭിക്കുന്നത് . തട്ടിപ്പിന് ഇരയായ ചിറ്റിലപ്പിള്ളി സ്വദേശി കുട്ടികൃഷ്ണനെയും ഭാര്യ ശാരദയെയും വിളിച്ചുവരുത്തി ഉടൻ മൊഴി എടുക്കും. അതേസമയം ഇടനിലക്കാരനായ മുഖ്യപ്രതി അബൂബക്കർ വിദേശത്തേക്ക് കടന്നതായാണ് വിവരം.
കഴിഞ്ഞ ജനുവരിയിൽ പരാതി നൽകിയിട്ടും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തില്ല. തുടർന്നാണ് മുഖ്യപ്രതി മലപ്പുറം ആലങ്കോട് സ്വദേശി അബൂബക്കർ ഗൾഫിലേക്ക് രക്ഷപ്പെട്ടത്. 40 ലക്ഷം രൂപ വായ്പയാണ് അബൂബക്കർ മുഖാന്തരം പരാതിക്കാർ അപേക്ഷിച്ചത്. എന്നാൽ ഇവർ അറിയാതെ 93 ലക്ഷം രൂപയാണ് പാസാക്കിയത്. ഇവരുടെ വിലാസം പോലും ശരിയായി രേഖപ്പെടുത്താതെയാണ് വായ്പ അനുവദിച്ചത്. ജപ്തി നോട്ടീസും തെറ്റായ വിലാസത്തിലേക്കാണ് അയക്കുന്നത്
പലിശ അടക്കം ഒന്നേമുക്കാൽ കോടിയോളം രൂപ റിട്ടയേർഡ് ഉദ്യോഗസ്ഥരായ പരാതിക്കാർക്ക് ബാധ്യത ഉണ്ടായതായി പറയുന്നു. വെസ്റ്റ് പോലീസിന് പരാതി നൽകിയതിന് പുറമെ മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും ഏതാനും മാസം മുൻപ് പരാതി നൽകി എന്നിട്ടും നടപടി ഉണ്ടായില്ല.
ബാങ്ക് സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തെങ്കിലും നടപടി ഉണ്ടായില്ല. ഇവരെ വിളിച്ചുവരുത്തി വെറുതെ വിടുകയായിരുന്നു. കരുവന്നൂർ ബാങ്കിലെ കള്ളപ്പണം കേസിൽ ഇ ഡി അറസ്റ് ചെയ്ത വെളപ്പായ സതീശന് അയ്യന്തോൾ ബാങ്കിൽ ഇടപാട് ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു
അതിനിടെ അയ്യന്തോൾ ബാങ്കിലെ ജീവനക്കാരൻ്റെ തിരോധനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയരുന്നു. വാടാനപള്ളിയിൽ സിപിഎം അംഗമായി പ്രവർത്തിച്ച ആളെയാണ് കുറച്ചുനാൾ മുമ്പ് കാണാതായത്. പാർട്ടി ഇയാളെ കുറിച്ച് അന്വേഷിച്ചില്ലെന്നും ആരോപണമുണ്ട്.
ഇയാൾ പന്ത്രണ്ടോളം കാറുകളും വാടകയ്ക്ക് കൊടുത്തിരുന്നു .പലിശയ്ക്ക് പണം കൊടുക്കുകയും ഗോൾഡ് കോയിൻ വാങ്ങിക്കൂട്ടുകയും ചെയ്തിരുന്നു . എന്നാൽ പിന്നീട് വൻ സാമ്പത്തിക ബാധ്യതയുണ്ടായിഎന്നാണ് പറയുന്നത്. ഇയാളുടെ തിരോധനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി നോട്ടീസും പ്രചരിക്കുന്നുണ്ട്.