തിരുവനന്തപുരം: മുഹൂർത്തത്തിന് തൊട്ടുമുമ്പ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. തിരുവനന്തപുരം കല്ലമ്പലത്ത് കഴിഞ്ഞ ദിവസമായിരുന്നു സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങൾ വിവാഹവേദിയിൽ അരങ്ങേറിയത്.
കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. ആറ് മാസം മുമ്പായിരുന്നു വിവാഹനിശ്ചയം. വിവാഹത്തിനായി വരനും ബന്ധുക്കളും നാട്ടുകാരുമെല്ലാം ഓഡിറ്റോറിയത്തിൽ എത്തി കാത്തിരിക്കുന്നതിനിടയിലായിരുന്നു വധു മുങ്ങിയത്. കല്ലമ്പലം ജെ.ജെ. ഓഡിറ്റോറിയമായിരുന്നു വേദി.
ബ്യൂട്ടിപാർലറിലേക്ക് പോയ യുവതി മുഹൂർത്ത സമയമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകനൊപ്പം പോയതായി മനസ്സിലായത്. വിവരമറിഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹപ്പന്തലിൽ കുഴഞ്ഞു വീണു.
വധു ഒളിച്ചോടിയതോടെ വിവാഹവേദിയിൽ ചെറിയ വഴക്കുണ്ടായെങ്കിലും വരന്റെ വീട്ടുകാർ സംയമനം പാലിച്ചതിനാൽ സംഘർഷം ഒഴിവായി. വിവാഹത്തിനായി ലക്ഷങ്ങളാണ് ഇരുവീട്ടുകാരും ചെലവാക്കിയത്. പണവും അതിഥികൾക്കായി ഒരുക്കിയ ഭക്ഷണവും പാഴായി