തിരുവനന്തപുരം: പണം നൽകി പൊലീസിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളുടെ നിരക്കുകൾ ഒക്ടോബർ ഒന്നുമുതൽ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് പൊലീസിൽനിന്ന് ലഭിക്കേണ്ട രേഖകൾക്ക് ഇനി മുതൽ പണം നൽകണം. കേസുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് കമ്പനികൾക്ക് നൽകേണ്ട ജനറൽ ഡയറി, എഫ്ഐആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, മുറിവ് (വൂണ്ട്) സർട്ടിഫിക്കറ്റ് തുടങ്ങിയവയിൽ ഒരോന്നും ലഭിക്കാൻ 50 രൂപ വീതമാണ് നൽകേണ്ടത്. നേരത്തേ ഇതിന് പണം നൽകേണ്ടതില്ലായിരുന്നു.
ജാഥ നടത്താനുള്ള ഫീസും കൂട്ടി
പൊലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതി ലഭിക്കാനുള്ള അപേക്ഷാ ഫീസ് 2000 രൂപയാക്കി ഉയർത്തി. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ 10,000 രൂപയും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പബ്ലിക് ലൈബ്രറികൾ, ശാസ്ത്രസ്ഥാപനങ്ങൾ എന്നിവയ്ക്ക് പണം നൽകേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.