പൂനെ: മലയാളിയായ കാമുകന് കാർ സമ്മാനിച്ച യുവതിയെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ പിന്നാലെ മരിച്ച നിലയിൽ കണ്ടെത്തി. ഇഎംഐ അടച്ചുകൊള്ളാമെന്ന ഉറപ്പിലാണ് യുവതി കാമുകന് കാർ വാങ്ങി നൽകിയത്. കാറിന്‍റെ ഡൗണ്‍ പെയ്‌മെന്റ് തുക അടച്ചത് യുവതിയായിരുന്നു.
ഐടി സ്ഥാപനത്തിലെ എഞ്ചിനിയറായ രസിക രവീന്ദ്ര ദിവാട്ടെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 25 വയസായിരുന്നു. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
രസികയും മലയാളിയായ ആദര്‍ശ് അജയ്കുമാര്‍ മേനോനും കഴിഞ്ഞ എട്ട് മാസമായി അടുപ്പത്തിലായിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
ജനുവരിയിലാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഏപ്രിലിലാണ് യുവതിയുടെ പേരിൽ വായ്പയെടുത്ത് കാർ വാങ്ങിയത്. ഡൗണ്‍ പെയ്‌മെന്റ് തുകയും യുവതി തന്നെ നല്‍കി. ഇ എം ഐ താൻ അടച്ചുകൊള്ളാമെന്ന് ആദര്‍ശ് യുവതിക്ക് വാക്കുനൽകിയിരുന്നു.
ഡൗണ്‍ പെയ്‌മെന്റ് തുക അടയ്ക്കാനായി യുവതി ക്രഡിറ്റ് കാര്‍ഡില്‍ നിന്ന് മൊത്തം മൂന്ന് ലക്ഷം രൂപ വായ്പയെടുത്തു. ഇതുകൂടാതെ വ്യക്തിഗത വായ്പയായി 2.75 ലക്ഷം രൂപയും യുവതി എടുത്തു നൽകി. കൂടാതെ ലോൺ ആപ്പ് വഴിയും യുവതി ആദർശിന് വായ്പയെടുത്ത് നൽകി. ഈ തുകയെല്ലാം ചേർത്താണ് ഡൗണ്‍ പെയ്‌മെന്റ് നൽകി കാർ വാങ്ങിയത്.
ആദ്യത്തെ മാസം ഇഎംഐ അടച്ചെങ്കിലും പിന്നീടുള്ള മാസങ്ങളിൽ ഇഎംഐ മുടങ്ങി. ഇതോടെയാണ് ആദർശും യുവതിയും തമ്മിൽ വാക്കുതർക്കമായി. കാറിന്‍റെ ഇഎംഐയ്ക്കൊപ്പം യുവതി എടുത്തു നൽകിയ വിവിധ വായ്പകളും മുടങ്ങി. ഇതോടെ യുവതി കടുത്ത സമ്മർദ്ദത്തിലായിരുന്നു.