കോട്ടയം: വാകത്താനം പാണ്ടഞ്ചിറയിൽ കാർ കത്തി ഉടമയ്ക്ക് ഗുരുതര പരിക്ക്. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിനിടെയാണ് അപകടം.
വീടിന് 20 മീറ്റർ അകലെ വച്ചാണു സംഭവം. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് ഉടമയെ പുറത്തെടുത്തത്. സാബു കാറിൽ തനിച്ചായിരുന്നു. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സാബുവിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്.
വാകത്താനം പോലീസ് സ്റ്റേഷനിൽ നിന്നും എസ് ഐ തോമസ് ജോസഫ്, സിവിൽ പോലീസ് ഓഫീസർ അഭിലാഷ് മുരളി തുടങ്ങിയവരും അഗ്നി ശമനസേനാംഗങ്ങളും നാട്ടുകാരും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി.
കഴിഞ്ഞ ദിവസം മാവേലിക്കര കണ്ടിയൂർ അമ്പലമുക്കിൽ കാറിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചിരുന്നു. മാവേലിക്കര ഗവ.ഗേൾസ് സ്കൂളിന് സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടിൽ കൃഷ്ണ പ്രകാശാണ് (കണ്ണൻ -35) മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂർ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം അർധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.