പ്രശാന്ത് മിശ്രയും കെവി വിശ്വനാഥനും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു
അഭിഭാഷകരുടെ നിയമനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നലെ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്രയും (Prashant Kumar Mishra) മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥനും (KV Viswanathan) സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു. മിശ്രയുടെയും വിശ്വനാഥന്റെയും നിയമനം സ്ഥിരീകരിച്ച് പുതിയ കേന്ദ്ര നിയമമന്ത്രി അർജുൻ മേഘ്‌വാൾ ( Law Minister Arjun Meghwal) ട്വീറ്റ് ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) ഡി വൈ ചന്ദ്രചൂഡ് (DY Chandrachud) അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് ഇവരുടെ പേരുകൾ കേന്ദ്രത്തിന് ശുപാർശ ചെയ്തത്.
ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് മിശ്ര. 2030 ഓഗസ്റ്റ് 11 ന് ജസ്റ്റിസ് ജെ ബി പർദിവാല വിരമിക്കുന്നതോടെ വിശ്വനാഥൻ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മാറുമെന്നും 2031 മെയ് 25 വരെ ആ സ്ഥാനത്ത് തുടരുമെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സുപ്രീം കോടതിയിൽ 34 ജഡ്ജിമാരുടെ അംഗീകൃത അംഗബലം ഉണ്ടെന്നും നിലവിൽ 32 ജഡ്ജിമാരുമായാണ് പ്രവർത്തിക്കുന്നതെന്ന് അഞ്ചംഗ കൊളീജിയം പറഞ്ഞു. രണ്ട് സുപ്രീം കോടതി ജഡ്ജിമാരായ ദിനേഷ് മഹേശ്വരിയും എംആർ ഷായും അടുത്തിടെ വിരമിച്ചിരുന്നു.
ജൂലൈ രണ്ടാം വാരത്തോടെ നാല് ഒഴിവുകൾ കൂടി ഉണ്ടാകുമെന്നും ജഡ്ജിമാരുടെ പ്രവർത്തനശേഷി ഇനിയും കുറയുമെന്നും, അതുകൊണ്ട് വിശ്വനാഥന്റെയും മിശ്രയുടെയും പേരുകൾ ശുപാർശ ചെയ്തതായി കൊളീജിയം ചൂണ്ടിക്കാട്ടി.