പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തം കയറ്റിയ സംഭവത്തിൽ രണ്ട് താത്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. നഴ്സിനെ സസ്പെൻഡ് ചെയ്തു. നഗരസഭ നിയമിച്ച ഡോക്ടർ സൈദ് വിക്രി, എൻ.ആർ.എച്.എം വഴി നിയമിതനായ ഡോക്ടർ അമൽ ചന്ദ്രൻ, സ്റ്റാഫ് നഴ്സ് മുബഷിറ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ മാസം 28നാണ് എട്ടു മാസം ഗർഭിണിയായ പാലപ്പെട്ടി അസ്‌ലമിന്റെ ഭാര്യ റുഖ്സാനക്ക് രക്തം മാറ്റിക്കയറ്റിയത്. 26, 27 തീയതികളിൽ രണ്ട് ബോട്ടിൽ രക്തം ഒ നെഗറ്റീവ് രക്തം കയറ്റിയിരുന്നു. 28ന് ബി പോസിറ്റീവ് രക്തം 15 മില്ലിയോളം കയറ്റിയതോടെ യുവതിക്ക് വിറയലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു.
ഉടൻ തൃശ്ശൂർ മെഡിക്കൽ കോളേജിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് രക്തം മാറ്റിക്കയറ്റിയതായി കണ്ടെത്തിയത്.
ഗുരുതര കൃത്യവിലോപമാണെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച മെഡിക്കൽ സംഘം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച റുഖ്സാനയുടെ ആരോഗ്യനില തൃപ്തികരമാണ്. ഗർഭസ്ഥ ശിശുവിനും പ്രശ്നങ്ങളില്ല.