അർബുദം ബാധിച്ച് മരിച്ച സുഹൃത്തിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ 40 കാരൻ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കൾ മടങ്ങാൻ തുടങ്ങുന്നതിനിടെ ഇയാൾ ചിതയിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആനന്ദ് (40) എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ അടുത്ത സുഹൃത്തായിരുന്നു നാഗ്ല ഖാൻഗർ സ്വദേശി അശോക് (42). അർബുദ ബാധിതനായിരുന്ന അശോക് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രാവിലെ 11 മണിയോടെ യമുനയുടെ തീരത്ത് അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നു. ചടങ്ങിൽ ആനന്ദും പങ്കെടുത്തിരുന്നു.
ആളുകൾ ശ്മശാനസ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ തുടങ്ങിയപ്പോൾ, ആനന്ദ് പെട്ടെന്ന് ചിതയിലേക്ക് ചാടി. ഇത് കണ്ട ചിലർ ആനന്ദിനെ ചിതയിൽ നിന്ന് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആഗ്ര മെഡിക്കൽ കോളേജിലക്ക് റഫർ ചെയ്തു. എന്നാൽ ആഗ്രയിലേക്കുള്ള യാത്രാമധ്യേ ആനന്ദ് മരിച്ചതായി സിർസഗഞ്ച് സർക്കിൾ ഓഫീസർ (സിഒ) പ്രവീൺ തിവാരി പറഞ്ഞു.