പത്തനംതിട്ട: തിരുവല്ലയിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതലറിയുക
രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. രണ്ടു പേരും തത്ക്ഷണം കൊല്ലപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് അനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. പിന്നീട് പുളിക്കീഴിൽ നിന്ന് കൂടുതൽ പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിൽ വീട്ടിൽ താമസിച്ചു വന്നത്. വീടിനുള്ളിൽ വെച്ചാണ് കൊലപാതകവുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. അനിൽ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണൻകുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അതിനാൽ തന്നെ രക്തം വാർന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.