വിമാനയാത്ര നിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്ന് വ്യക്തമാക്കി ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാൽ ഇക്കാര്യത്തിൽ സർക്കാരിനും റോൾ ഉണ്ടെന്നും ഹൈക്കോടതി ചൂണ്ടികാണിച്ചു. നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ വിമാന നിരക്ക് അടിക്കടി വർധിപ്പിക്കുന്ന നടപടി ചോദ്യം ചെയ്തുകൊണ്ടാണ് പ്രവാസി വ്യവസായി ആയ ഒരു വ്യക്തി ഹൈക്കോടതിയെ സമീപിച്ചത്. ചില ഉത്സവ സീസണുകളിൽ വിമാന നിരക്ക് നാലിരട്ടി വരെ വർധിപ്പിക്കുന്നുണ്ട്.ഇതിന് യാതൊരു മാനദണ്ഡവുമില്ല എന്നാണ് ഹർജിക്കാരൻ പറയുന്നത്. കേന്ദ്രസർക്കാർ ഇതിൽ പിന്നീട് നിലപാടറിയിക്കാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റിയിട്ടുള്ളത്.