ഉമ്മൻചാണ്ടിക്കൊപ്പമുള്ള പഴയകാല ചിത്രം പങ്കുവെച്ച് മന്ത്രി എകെ ശശീന്ദ്രൻ. യൂത്ത് കോൺഗ്രസ് കാലത്തെ ചിത്രമാണ് ശശീന്ദ്രൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിൽ ഉമ്മൻചാണ്ടിക്കും ശശീന്ദ്രനും പുറമേ, കുര്യൻ ജോയി, കെ.സി.ജോസഫ്, വി.എം. സുധീരൻ, എം.എം ഹസൻ, വയലാർ രവി, എ.കെ. ആന്റണി, എ.സി ഷണ്മുഖദാസ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്.
ഓർമകളിൽ മായാത്ത ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ശശീന്ദ്രൻ ചിത്രം പങ്കുവെച്ചത്. പഴയ കാലഘട്ടത്തിലെ യൂത്ത് കോൺഗ്രസിന്റെ യുവനേതാക്കളാണ് ചിത്രത്തിലുള്ളത്.
കേരള രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അറിഞ്ഞ് പ്രവര്‍ത്തിച്ച തന്റെ പ്രിയപ്പെട്ട സുഹൃത്തെന്നാണ് ശശീന്ദ്രൻ ഉമ്മൻചാണ്ടിയെ വിശേഷിപ്പിച്ചത്. 1965-ല്‍ കെ.എസ്.യുവിന്റെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തോടൊപ്പം ആരംഭിച്ച രാഷ്ട്രീയ പ്രവര്‍ത്തനം 1982 വരെ ഒരേ തോണിയില്‍ സഞ്ചരിച്ച് തുടരുകയായിരുന്നു.
കേരള രാഷ്ട്രീയത്തിന്റെ ചൂടും ചൂരും അറിഞ്ഞ് പ്രവര്‍ത്തിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ആറുപതിറ്റാണ്ടോളം കേരള രാഷട്രീയത്തില്‍ ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് എന്നും ജനങ്ങളോടൊപ്പം അവരുടെ പ്രശ്‌നങ്ങളില്‍ എല്ലാ നേരവും ഇടപെടാനുള്ള പ്രത്യേക സവിശേഷത ഉണ്ടായിരുന്നു.
നിയമസഭയില്‍ ഒരുമിച്ചും എതിര്‍ചേരിയിലും പ്രവര്‍ത്തിച്ച അവസരങ്ങളിലൊക്കെ സ്‌നേഹവും സൗഹൃദവും കാത്തു സൂക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. നിയമസഭാ സമാജികനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും പരിചയ സമ്പന്നനായ രാഷ്രീയ നേതാവിനെയാണ് നമുക്ക് നഷ്ടമായത്. കേരള രാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗം രാഷ്ട്രീയ കേരളത്തിന് എന്നും തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ശശീന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഉമ്മൻചാണ്ടിയുമായുള്ള ആത്മബന്ധം പങ്കുവച്ച് രാമചന്ദ്രൻ കടന്നപ്പള്ളി. കെ എസ് യുവിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയായിരുന്നു താൻ. ഒന്നിച്ച് പ്രവർത്തിച്ചിരുന്ന സമയത്ത് ഭക്ഷണവും താമസസ്ഥലവും പങ്കിട്ട ഉമ്മൻചാണ്ടിയെ മറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.