ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാ സേന വെടിവച്ച് കൊന്നതായി അധികൃതർ അറിയിച്ചു. ഇയാളിൽ നിന്നും ഐഇഡിയും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പൂഞ്ച് ജില്ലയിലെ മെന്ദർ മേഖലയിലാണ് നുഴഞ്ഞുകയറ്റക്കാരനെ കണ്ടത്. സൈനിക മുന്നറിയിപ്പുകൾ നുഴഞ്ഞുകയറ്റക്കാരൻ ഗൗനിച്ചില്ലെന്നും ഇതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി. പ്രദേശം മുഴുവൻ വളഞ്ഞതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.