തിരുവനന്തപുരം : തലസ്ഥാനത്തെ മൃഗശാലയിലെ പുതിയ താരങ്ങളായ നൈലയും ലിയോയും ഇനി ഒരു കൂട്ടിൽ. ഈ മാസം ആദ്യമാണ് തിരുപ്പതിയിലെ മൃഗശാലയിൽ നിന്ന് രണ്ടു സിംഹങ്ങളെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. തമ്മിൽ കണ്ടാൽ കടിച്ചു കീറാൻ നിന്ന നൈലയെയും ലിയോയെയും രണ്ട് കൂടുകളിലാണ് ഇന്നലെ വരെ പാർപ്പിച്ചിരുന്നത്.
രണ്ടു സിംഹങ്ങളും പരസ്പരം ഇണങ്ങിയതോടെയാണ് ഒരു കൂട്ടിലേക്ക് മാറ്റിയത്. സന്ദർശകർ വളരെ കൗതുകത്തോടെയാണ് പുതിയ അതിഥികളെ കാണാൻ എത്തുന്നത്.
രണ്ടാഴ്ചത്തെ കർശന നിരീക്ഷണത്തിനൊടുവിലാണ് ഇരുവരെയും ഒരു കൂട്ടിലേക്ക് മാറ്റിയത്. ഒരു കൂട്ടിലേക്ക് മാറ്റിയെങ്കിലും രാവും പകലും ഇവർ ഗാർഡുകളുടെ നിരീക്ഷണത്തിലാണ്. പരസ്പരം ആക്രമിച്ചാൽ, ഉടൻ തന്നെ രണ്ട് കൂടുകളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ മൃഗശാല അധികൃതർ ഒരുക്കിയിട്ടുണ്ട്.
നാലു വയസാണ് നൈലക്ക്. അഞ്ചര വയസ്സുണ്ട് ലിയോയ്ക്ക് . തിരുപ്പതിയിൽ കാർത്തിക്കും കൃതിയും ആയിരുന്ന സിംഹജോഡികൾക്ക് മന്ത്രി ജെ ചിഞ്ചുറാണിയാണ് ലിയോ, നൈല എന്നിങ്ങനെ പേര് ഇട്ടത്. സിംഹ ജോഡികൾ ഒരു കൂട്ടിലായതോടെ , സന്ദർശകരുടെ വലിയ തിരക്കാണ് മൃഗശാലയിൽ പ്രതീക്ഷിക്കുന്നത്.