നിപ വ്യാപനത്തെ തുടർന്നുണ്ടായ ആശങ്കയിൽ നിന്നും കോഴിക്കോടിന് മുക്തി .
ആദ്യം നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ ഐസൊലേഷൻ പൂർത്തിയായി .അതോടെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയെത്തി.നിലവിൽ 980 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.കഴിഞ്ഞ ദിവസം ഇത് 1286 വരെ ഉയർന്നിരുന്നു.
പുതിയ നിപ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്.മാത്രവുമല്ല ,നിപ വ്യാപനം ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.വ്യാപനം നടന്നെന്ന് കരുതുന്ന പ്രദേശങ്ങളിൽ നിന്ന് പിടി കൂടിയ വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.ജില്ലയിലെത്തിയ കേന്ദ്ര മൃഗ സംരക്ഷണ വിദഗ്ദ്ധ സംഘം മൂന്നാം ദിനവും ജില്ലയിലെ രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു.വവ്വാലുകളെ കൂടാതെ പട്ടി, പൂച്ച, കാട്ടുപന്നി തുടങ്ങിയവയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പരിശോധനകൾക്കായി ഭോപ്പാലിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയ്ക്ക് അയക്കും.കൂടുതൽ വവ്വാലുകളെ പിടി കൂടി സാമ്പിൾ ശേഖരിക്കുന്നതിനായി നിപ രോഗ ബാധിത പ്രദേശമായ കുറ്റ്യാടിയിലെ ദേവർകോവിൽ വല വിരിച്ചിട്ടുമുണ്ട് .