മദ്യപാനത്തിനിടെ തിരുവോണം ബംപറിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ വെട്ടേറ്റ് രക്തം വാർന്ന് മരംവെട്ട് തൊഴിലാളി മരിച്ചു. തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ നാണുവിൻ്റെ മകൻ ദേവദാസാണ് (37) മരിച്ചത്. പ്രതിയും ദേവദാസിന്റെ സുഹൃത്തുമായ തേവലക്കര അരിനല്ലൂർ കളങ്ങര വീട്ടിൽ അജിത്തിനെ (39) തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു . അജിത്തും മരംവെട്ട് തൊഴിലാളിയാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്. സമീപവാസികളായ ഇരുവരും വീടിന് സമീപം മദ്യപിച്ചുകൊണ്ടിരിക്കെ തിരുവോണം ബംപർ ടിക്കറ്റിനെച്ചൊല്ലി തർക്കമുണ്ടായി. ദേവദാസ് തിരുവോണം ബംപർ ടിക്കറ്റ് എടുത്തത് അജിത്തിൻ്റെ കൈയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിനുമുമ്പ് അത് തിരികെ ചോദിച്ചതാണ് തർക്കത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പ്രതി അജിത്തും മരംവെട്ട് തൊഴിലാളിയാണ്.
തർക്കം അടിപിടിയിലേക്ക് നീങ്ങിയതോടെ അജിത്ത് വീട്ടിൽ നിന്ന് വാക്കത്തിയെടുത്തുകൊണ്ടുവന്ന് ദേവദാസിൻ്റെ വലതുകൈമുട്ടിൻ്റെ ഭാഗത്ത് പലതവണ വെട്ടി. കെെ അറ്റുതൂങ്ങിയ നിലയിലായിരുന്നു ദേവദാസ് . അക്രമാസക്തനായ പ്രതി ആദ്യം നാട്ടുകാരെ അടുപ്പിച്ചില്ല. ശേഷം വിവരമറിഞ്ഞെത്തിയ പൊലീസാണ് അജിത്തിനെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. വെട്ടുകൊണ്ട ദേവദാസിനെ പോലീസും നാട്ടുകാരും ചേർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മണികണ്ഠനാണ് ദേവദാസിൻ്റെ സഹോദരൻ . മാതാവ് നേരത്തെ മരിച്ചുപോയിരുന്നു.