മലപ്പുറം വളാഞ്ചേരിയിൽ മദ്രസ അധ്യാപകൻ പ്രതിയായ പോക്സോ കേസിൽ മൊഴി മാറ്റാൻ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദമെന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളുമുൾപ്പെടെയുള്ളവർ മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്നാണ് പരാതി.
തിങ്കളാഴ്ചയാണ് വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ ഹബീബിനെ വളാഞ്ചേരി പോലീസ് അറസ്ററ് ചെയ്തത്. പീഡനവിവരം ചൈൽഡ്‌ലൈനിനെ അറിയിച്ചതുമുതൽ പല കോണുകളിൽ നിന്ന് സമ്മർദ്ദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെ പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദ്ദം മൂലം പലരും പിന്മാറുകയായിരുന്നു. ഇരകൾക്ക് നിയമ സഹായം നൽകാൻ ശ്രമിച്ചതിന് തന്നെയും ഭീഷണിപ്പെടുത്തി എന്നാണ് പൊതുപ്രവർത്തകനായ ആരിഫ് പറയുന്നു. കുട്ടികളുടെ മൊഴി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ ഇരകളുണ്ടോ എന്നും അന്വേഷിക്കും.