സൂക്ഷമാഭിനയം കൊണ്ട് ബിഗ് സ്‌ക്രീനിൽ മമ്മൂട്ടി നിറഞ്ഞാടിയ വർഷമായിരുന്നു 2022. നാല് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ ജീവിതത്തിൽ മലയാളികൾ മമ്മൂട്ടിയുടെ പലതരം കഥാപാത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഒരു നടനാകാൻ ഇനിയും ഒരുപാട് ഘടകങ്ങൾ ആവശ്യമാണ് എന്ന ഉൾബോധത്തോടെ സ്വയം നവീകരിക്കാനാണ് മമ്മൂട്ടി ഇപ്പോഴും ശ്രമിക്കുന്നത്.
ചെയ്യാൻ ഇനിയുമേറെ കഥാപാത്രങ്ങളാണ് ബാക്കിയുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്. മാസ് റോളുകളേക്കാൾ മലയാള താരങ്ങൾ ഇപ്പോൾ പ്രാധാന്യം കല്പിക്കുന്നത് ആഴമുള്ള കഥാപാത്രങ്ങൾക്കാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ വർഷത്തെ മമ്മൂട്ടി ചിത്രങ്ങൾ.
അഭിനയിച്ച ഓരോ സിനിമയും മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വേഷങ്ങൾ. ഭീഷ്മപർവം, സിബിഐ 5 ദ ബ്രെയിൻ, പുഴു, റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ എന്നിവയായിരുന്നു മമ്മൂട്ടിയുടെ 2022ലെ ചിത്രങ്ങൾ. മാസ് ലുക്കിൽ നായകനായും ആക്ഷൻ ഹീറോയായും ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി നിറഞ്ഞാടിയ വർഷം.
ഇതിൽ ഒരോ സിനിമയിലെ കഥാപാത്രങ്ങളിൽ താരം കൊണ്ടുവന്ന വൈവിധ്യം എടുത്തുപറയേണ്ടതുമാണ്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ജെയിംസിൽ നിന്ന് സുന്ദരമാകാൻ മമ്മൂട്ടിക്ക് ഒരു പ്രയാസവുമില്ലായിരുന്നു എന്ന് സംവിധായകൻ ലിജോ ജോസ് പറയുമ്പോൾ പോലും നടൻ എന്ന നിലയിൽ ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക് നടത്തുന്ന പരകായ പ്രവേശത്തിന് പിന്നിൽ മമ്മൂട്ടി പിന്തുടർന്ന അഭിനയ പാടവത്തിന്റെ വലിയൊരു സമ്പത്തുണ്ട്.