തെരെഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയ വിഷയമെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ.
കലാമണ്ഡലം ഗോപിയുടെ മകന്റേതും ടോവിനോ തോമസിന്റെയും പോസ്റ്റ് വിവാദമാക്കേണ്ട.
ടോവിനോയും താനും നല്ല സുഹൃത്തുക്കൾ. അതുകൊണ്ടാണ് പോസ്റ്റ് ഇട്ടത്. തെരെഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിച്ചതാണ് വിയോജിപ്പിന് കാരണം.
തൃശൂർ സീതറാം മിൽസിൽ പുതിയ പടത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്ന് സുനിൽ കുമാർ പറഞ്ഞു.
തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് ടൊവിനോയെന്ന് സുനിൽ കുമാർ പറഞ്ഞു.
കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ.
മനുഷ്യസ്നേഹത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം.
താൻ തൃശൂർ എം എൽ എ ആയിരിക്കുമ്പോൾ, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു.
വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും സുനിൽ കുമാർ കുറിച്ചു.
നേരിൽ കാണാൻ സാധിക്കുമ്പോഴൊക്കെ ഹൃദയം തുറന്ന് സംസാരിക്കുകയും നമ്മുടെ സന്തോഷം ഉറപ്പാക്കുകയും ചെയ്യുന്ന ടൊവിനോയെ വീണ്ടും നേരിൽ കാണാൻ അവസരമുണ്ടായെന്ന് സുനിൽ കുമാർ പറയുന്നു.
പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും പുതിയ സിനിമ വൻഹിറ്റാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പറഞ്ഞാണ് സുനിൽ കുമാർ കുറിപ്പ് അവസാനിപ്പിച്ചത്.