കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സിആർ ഓമനക്കുട്ടൻ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50ന് കൊച്ചി ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇരുപത്തിയഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1973 മുതൽ മലയാളം അധ്യാപകനായി. 23 വർഷം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാലുവർഷം പബ്ലിക് റിലേഷൻസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു.
1943 ഫെബ്രുവരി 13ന് കോട്ടയം തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പത്രമാസികകളില്‍ സബ് എഡിറ്ററായിരുന്നു. അടിയന്തരാവാസ്ഥാ കാലത്ത് ദേശാഭിമാനി പത്രത്തിൽ പ്രസിദ്ധീകരിച്ച ‘ശവംതീനികൾ’ എന്ന പരമ്പര ഏറെ ചർച്ചയായിരുന്നു. പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട രാജനെ കുറിച്ചുള്ളതായിരുന്നു പരമ്പര.
കാൽപ്പാട്, ഓമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർതണ്ണീർ, ദേവദാസ്, നാണു, കുമാരു എന്നിവയാണ് പ്രധാന കൃതികൾ. എലിസബത്ത് ടെയ്‌ലർ, മിസ് കുമാരി എന്നിവരുടെ ജീവിതകഥകളും എഴുതി.
എസ് ഹേമലതയാണ് ഭാര്യ. ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകനാണ്. മഹാരാജാസ് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപിക അനൂപ മകളാണ്. മരുമക്കൾ: നടി ജ്യോതിർമയി, അധ്യാപകനും തിരക്കഥാകൃത്തും നാടകകൃത്തുമായ ഗോപൻ ചിദംബരൻ.