മണിപ്പൂരിൽ പൊലീസിന്റെ ആയുധങ്ങൾ കൊള്ളയടിക്കാൻ ജനക്കൂട്ടത്തിന്റെ ശ്രമം. മണിപ്പൂർ റൈഫിൾസ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച ജനക്കൂട്ടത്തെ ആകാശത്തേക്ക് വെടിയുതിർത്ത് പൊലീസ് തുരത്തി. നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.
മുഖ്യമന്ത്രി എൻ ബീരേൻ സിങിന്റെ വസതിക്കും രാജ്ഭവനും സമീപമാണ് സംഭവം. സംഘർഷത്തിന് പിന്നാലെ ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലെ കർഫ്യു നിയന്ത്രണങ്ങളിലെ ഇളവ് നീക്കി.
തെഗ്‍നോപാലിലെ മൊറേയിൽ കഴിഞ്ഞ ദിവസം മെയ്തെയ് വിഭാഗത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊല്ലുകയും, സുരക്ഷാ വിന്യാസത്തിന് എത്തിയ പൊലീസ് കമാൻഡുകൾക്ക് നേരെ വെടിയുതിർത്തതിന് പിന്നാലെയാണ് വീണ്ടും സംഘർഷം വ്യാപിച്ചത്. കുക്കി സായുധ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം.
വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടിയിരുന്നു.
നവംബർ 5 വരെ അഞ്ച് ദിവസത്തേക്ക് കൂടി നിരോധനം നീട്ടിയതായി സർക്കാർ. വ്യാജ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടിയാണ് നടപടിയെന്നും വിശദീകരണം.