ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം. ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു.
അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി ഉയർന്നിരുന്നു. വീടുപണി പൂർത്തിയാക്കാൻ വേണ്ടിയാണ് വായ്‌പ എടുത്തത്.
വീടുപണി പൂർത്തിയാക്കാൻ സർക്കാർ പദ്ധതികൾക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ച് കിട്ടിയിരുന്നില്ല. ഇതേത്തുടർന്നാണ് സഹകരണ ബാങ്കിൽ നിന്നും വായ്‌പ എടുത്തത്. കോവിഡ് കാലമായതിനാൽ പ്രതിസന്ധിയിലായി. ജോലിയില്ലാതായതോടെ തിരിച്ചടവ് മുടങ്ങി.
നാല് മാസം മുൻപും ജപ്തി നോട്ടീസ് വന്നിരുന്നു. ഒടുവിൽ ബാങ്ക് അധികൃതർ വീട്ടിൽ എത്തി ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ പ്രമീള പറഞ്ഞു. എന്നാൽ ബാങ്ക് ജപ്തി നടപടികൾ തുടങ്ങിയില്ലെന്നാണ് സെക്രട്ടറി ഗണേശൻ വിശദീകരിക്കുന്നത്.
Updated News Click Here