അൻവർ അലിയല്ല, ഇന്ത്യയാണ് സെൽഫ് ഗോൾ വഴങ്ങിയതെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി. ഇന്നലെ കുവൈറ്റിനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ഹാഫ് ടൈമിന് മുൻപേ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ഗോൾ നേടി മത്സരത്തിൽ ആധിപത്യം നേടി. എന്നാൽ, മത്സരം അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ അൻവർ അലിയുടെ കാലിൽ തട്ടി പന്ത് ഇന്ത്യയുടെ വലയിലേക്ക് കയറി. വിജയ തീരത്തേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച മത്സരം അവസാനിച്ചത് സമനിലയിൽ. തുടർന്നാണ്, താരത്തെ ചേർത്തുപിടിച്ച് ടീം ക്യാപ്റ്റൻ രംഗത്തെത്തിയത്.
തെറ്റ് ആർക്കും സംഭവിക്കാം. മത്സരത്തിന് ശേഷം ഞങ്ങൾ അതിനെ പറ്റി ഞങ്ങൾ സംസാരിച്ചിട്ടില്ല. കാരണം, ഞങ്ങൾ പ്രൊഫെഷണൽ ഫുട്ബോൾ താരങ്ങളാണ്. ഇത് ആർക്കും സംഭവിക്കാവുന്നതാണ്, അതിനാൽ ടീം ഒട്ടാകെ അവനെ പിന്തുണക്കുമെന്ന് ഛേത്രി വ്യക്തമാക്കി.
കളിക്കളത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പിഴവുകൾ ഞങ്ങൾ ഗൗരവമായി എടുക്കാറില്ല. ഞാൻ തന്നെ പലപ്പോഴും ഗോൾ നേടാൻ സാധിക്കുന്ന വൻ അവസരങ്ങൾ നഷ്ടമാക്കിയിട്ടുണ്ട്. അതെപോലെ, എതിരാളികൾ നടത്തുന്ന ചെറിയ ഫൗളിന് പോലും നമുക്ക് പെനാൽറ്റി അനുവദിക്കും. അതിനാലാണ് സാങ്കേതികമായി ഉണ്ടാകുന്ന പിഴവുകൾ ഞങ്ങൾ കണക്കിലെടുക്കാത്തത്. അൻവർ പിഴവുകൾ തിരുത്തുമെന്ന് തനിക്ക് ഉറപ്പുണ്ടനെനും സുനിൽ ഛേത്രി വ്യക്തമാക്കി.
സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിൽ എത്താനുള്ള പ്രതീക്ഷകൾ അവസാനിപ്പിച്ച് കുവൈറ്റിനോട് സമനിലയിൽ ഇന്ത്യ ഇന്നലെ കുടുങ്ങിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷം വരെ ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ഇന്ത്യ സമനില വഴങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയുടെ അധിക സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ അക്രോബാറ്റിക് ഗോളിനാണ് ഇന്ത്യ മുന്നിലെത്തിയത്. കോർണർ കിക്കിൽ നിന്നും ലഭിച്ച അവസരത്തിലാണ് ഛേത്രിയുടെ ഇന്റർ നാഷണൽ കരിയറിലെ 92ആം ഗോൾ .