അടുക്കളയിൽ നിന്ന് ആദ്യം ഗ്യാസ് ലീക്കായ മണം, ഗിരിജ ഓടിയെത്തി അടുക്കള വാതിൽ തുറന്നതും പൊട്ടിത്തെറി, പൊട്ടിത്തെറിച്ചത് ഡബിൾ ഡോർ ഫ്രിഡ്ജ്, വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്: തകർന്നു തരിപ്പണമായി അടുക്കളയും ഉപകരണങ്ങളും
സംസ്ഥാന തലസ്ഥാനത്ത് റെഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നഗരൂർ കടവിളയിൽ പുല്ലുതോട്ടം നാണി നിവാസിൽ ഗിരിജ സത്യനാണ് (59) ദേഹമാസകലം പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ ഗിരിജ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊട്ടിത്തെറിയിൽ അടുക്കളയും അടുക്കളയിലെ മറ്റുപകരണങ്ങളും തകർന്നു തരിപ്പണമായി. വീടുകളിൽ സാധാരണ ഉപയോഗിക്കുന്ന ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതോടെ സംഭവം നടന്ന ചുറ്റുവട്ടത്തെ ജനങ്ങൾ ഭയപ്പാടിലായി.
ഗിരിജ വീടിനു പുറത്തു നിൽക്കുമ്പോഴായിരുന്നു പാചക ഗ്യാസ് ലീക്കായതു പോലുള്ള മണം വ്യാപിച്ചത്. പാചക ഗ്യാസ് സിലിണ്ടർ അടച്ചില്ലെന്ന് കരുതി അടുക്കളയിലേക്ക് ഓടിയ ഗിരിജ അടുക്കള വാതിൽ തുറന്നതും വലിയ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടത്തെറിയിൽ ഗിരിജയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അടുക്കളയിലെ ഉപകരണങ്ങളൊക്കെ സ്ഫോടനത്തിൽ തകർന്നു. പൊട്ടിത്തെറിയിൽ അടുക്കളിയിൽ തീ പടരുകയുമായിരുന്നു.
വലിയ ശബ്ദം കേട്ടാണ് അയൽക്കാർ ഗിരിജയുടെ വീട്ടിലേക്ക് ഓടിയെത്തിയത്. ബോംബ് പൊട്ടുന്ന പോലുള്ള ശബ്ദമായിരുന്നു ഉണ്ടായതെന്നാണ് അയൽക്കാർ പറയുന്നത്. എന്താണ് ശബ്ദം എന്നു നോക്കാൻ എത്തിയപ്പോൾ കാണുന്നത് തകർന്ന അടുക്കളയാണ്. പരിക്കേറ്റു കിടക്കുന്ന ഗിരിജയേയും കാണാൻ കഴിഞ്ഞു. തുടർന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. അതേസമയം വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അവരുടെ ശ്രമഫലമായാണ് തീയണച്ചതെന്നും നാട്ടുകാർ പറയുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികൾ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഗിരിജയെ കണ്ടെത്തിയത്. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊട്ടിത്തെറിയിൽ ഗിരിജയ്ക്ക് അൻപത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഗ്യാസ് ലീക്കായതിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൊട്ടലത്തെറിയ്ക്ക് കാരണമെന്താണെന്നുള്ള അന്വേഷണത്തിലാണ് അധികൃതർ. ഫ്രിഡ്ജിന്റെ കംപ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നേരത്തേയും ഉത്തരത്തിലുള്ള സംഭവങ്ങൾ സംസ്ഥാനത്തും മറ്റയൽസംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. ഫ്രിഡ്ജിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് തമിഴ്‌നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ ഊരപാക്കത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കഴിഞ്ഞ നവംബറിൽ മരണപ്പെട്ടത് വലിയ വാർത്തയായിരുന്നു.