ലണ്ടന്‍: ക്ലോണിംഗിന്റെ പിതാവ് എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇയാന്‍ വില്‍മുട്ട്
അന്തരിച്ചു. ക്ലോണിംഗിലൂടെ സസ്തനിയായ ഡോളി എന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച സംഘത്തിന് നേതൃത്വം നല്‍കിയയാളാണ് ഇദ്ദേഹം. എഡിന്‍ബെര്‍ഗ് സര്‍വകലാശാലയാണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്.
പാര്‍ക്കിന്‍സണ്‍ രോഗബാധിതനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രോഗബാധിതനായി കഴിയുകയായിരുന്നു ഇയാന്‍ വില്‍മുട്ട്.
1996-ലാണ് സ്‌കോട്ട്‌ലാന്‍ഡിലെ കെയ്ത്ത് ക്യാംപെല്‍ അനിമല്‍ സയന്‍സസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇയാന്റെ നേതൃത്വത്തിലുള്ള സംഘം ക്ലോണിംഗിലൂടെ ഡോളി എന്ന ചെമ്മരിയാടിന് ജന്മം നല്‍കിയത്.
” ജനിതക മാറ്റം വരുത്തിയ ചെമ്മരിയാടുകളെ സൃഷ്ടിക്കാൻ അദ്ദേഹം ക്ലോണിംഗ് അഥവാ ന്യൂക്ലിയാര്‍ ട്രാന്‍സ്ഫര്‍ ടെക്‌നിക്കുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഈ ശ്രമങ്ങളാണ് 1995ല്‍ മേഗനും മൊറാഗിനും ജന്മം നല്‍കിയത്. 1996ല്‍ ഡോളിയുടെ ജനനത്തിലേക്കും നയിച്ചത് ഈ പരീക്ഷണങ്ങളാണ്,” എന്ന് എഡിന്‍ബെര്‍ഗ് സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഡോളി പാര്‍ട്ടണ്‍ എന്ന ഗായികയില്‍ നിന്നുമാണ് ഡോളി എന്ന പേര് ചെമ്മരിയാടിന് നല്‍കിയത്. സോമാറ്റിക് സെല്‍ ന്യൂക്ലിയാര്‍ ട്രാന്‍സ്ഫര്‍ എന്ന പ്രക്രിയയിലൂടെ കോശത്തില്‍ നിന്ന് ക്ലോണ്‍ ചെയ്ത് രൂപപ്പെടുത്തിയ സസ്തനിയാണ് ഡോളി എന്ന ചെമ്മരിയാട്.
ALSO READ:ബിരിയാണിയ്‌ക്കൊപ്പം വീണ്ടും തൈര് ചോദിച്ചതിന് ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ അടിച്ചുകൊന്നു