ആലപ്പുഴ: കയർ ഫാക്ടറി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാളാത്ത് തടിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ചത്. മകൻ നിഖിൽ (30) ഒളിവിൽ ആണെന്ന് പൊലീസ് പറഞ്ഞു.
അച്ഛനും മകനും തമ്മിൽ കഴിഞ്ഞ രാത്രി വീട്ടിനുള്ളിൽ വാക്കേറ്റവും ബഹളവും നടന്നതായി നിഖിലിന്റെ അമ്മ മിനിമോൾ പൊലീസിനോട് പറഞ്ഞു. വീടിന്റെ ചവിട്ടുപടിയിൽ വീണതിനെ തുടർന്ന് കാലിന് പരിക്കേറ്റ് പ്ലാസ്റ്റർ ഇട്ട് മിനിമോൾ കിടപ്പിലാണ്.
രാവിലെ ഏഴരയായിട്ടും ഭർത്താവു എഴുന്നേൽക്കാതിരുന്നതിനെ തുടർന്ന് അടുത്ത മുറിയിൽ ചെന്നു നോക്കിയപ്പോഴാണ് അനക്കമില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്നു ബഹളം വച്ച് അയൽവാസികളെ വരുത്തുകയായിരുന്നു.
ഈ മാസം 28ന് നിഖിലിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. വിവാഹ ആവശ്യത്തിന് എടുത്ത പണത്തെ ചൊല്ലി ഇരുവരും രാത്രി സംസാരിച്ചിരുന്നതായി മിനി പറഞ്ഞു. നഗരത്തിലെ ഒരു കേബിൾ സ്ഥാപനത്തിലെ ജോലിക്കാരൻ ആണ് നിഖിൽ.
നോർത്ത് പൊലീസ് ഹൗസ് സ്റ്റേഷൻ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.