കാസർഗോഡ് ഉദ്യാവറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ദേശീയ പാത ഉപരോധിച്ച് നാട്ടുകാർ പ്രതിഷേധം നടത്തി. റോഡ് മുറിച്ചുകടക്കാൻ സംവിധാനമില്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. അടിപ്പാത വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വെള്ളിയാഴ്ച വൈകീട്ട് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വിദ്യാർത്ഥി വാഹനമിടിച്ചു മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ 17 വയസുകാരൻ മംഗലാപുരത്തു ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. ഇതോടെ നാട്ടുകാർ രോഷാകുലരായി പ്രതിഷേധവുമായി രംഗത്തിറങ്ങി. ദേശീയപാത വികസിപ്പിച്ചതോടെ റോഡ് മുറിച്ചുകടക്കാൻ പ്രയാസം നേരിടുന്നുണ്ട്. മാത്രവുമല്ല ഈ റോഡ് മുറിച്ചുകടക്കാൻ സംവിധാനവുമില്ല. വിദ്യാർത്ഥിയുടെ മൃതദേഹമുള്ള ആംബുലൻസുമായി റോഡിൽ സ്ത്രീകളടക്കമുള്ളവർ ഉപരോധം നടത്തി.