
ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ അകത്താക്കിയത് ആരുടെ ബലത്തിൽ എന്ന് ജനങ്ങൾക്ക് അറിയാം. പുറത്തിറക്കിയത് ആരാണെന്ന് ആരും ക്രൈസ്തവരെ പറഞ്ഞു മനസിലാക്കേണ്ടതില്ല. ഇതു കേരളമെഴുതിയ മതേതരത്വത്തിൻറെ ഇന്ത്യൻ സ്റ്റോറിയെന്നും ദീപിക മുഖപ്രസംഗം.
ഈ വിഷയത്തിൽ കേരളത്തിലെ ക്രൈസ്തവർ ആത്മപരിശോധന നടത്തി കഴിഞ്ഞൂവെന്നും അതിക്രമം കാണിച്ചവർക്ക് കാവൽ നിൽക്കുന്നത് തങ്ങളല്ലേയെന്ന് കേന്ദ്രം ഭരിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് വർഗീയതയ്ക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണെന്ന സാന്ദേശമാണ് ഛത്തീസ്ഗഢിൽ കേരളം രാജ്യത്തിന് നൽകിയിരിക്കുന്ന സന്ദേശമെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു.
നേരത്തെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. അറസ്റ്റിൽ പ്രതിഷേധം തുടരുമെന്നാണ് ഇടയലേഖനം. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാർഹമാണെന്ന് ഇടയലേഖനം.
