ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക

വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ഫൈനലില്‍. സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ചാംപ്യന്‍സിനെ വീഴ്ത്തിയാണ് പ്രോട്ടീസ് ഫൈനലിന് ടിക്കറ്റെടുത്തത്. അവസാന പന്തുവരെ ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ഒറ്റ റണ്ണിന് ഡിവില്ലിയേഴ്‌സും സംഘവും പരാജയപ്പെടുത്തി. ലെജന്‍ഡ്‌സ് ടൂര്‍ണമെന്റിന്റെ കലാശപ്പോരില്‍ പാകിസ്താനെയാണ് ദക്ഷിണാഫ്രിക്ക നേരിടുക.
എഡ്ജ്ബാസ്റ്റണിൽ നടന്ന സെമിഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 എന്ന മികച്ച സ്കോർ നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാമ്പ്യൻസിന്റെ ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസിൽ അവസാനിച്ചു. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ് വേണ്ട ഓസ്ട്രേലിയയ്ക്ക് ഒരു റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ചാംപ്യന്‍സ് ഓപ്പണർ ജെജെ സ്മട്സിന്റെയും മോൺ വാൻ വൈക്കിന്റെയും ബാറ്റിങ് മികവിലാണ് 186 എന്ന മികച്ച സ്കോറിൽ എത്തിയത്. ക്യാപ്റ്റന്‍ എബി ഡി വില്ലിയേഴ്‌സിനെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ഇരുവരുടെയും മികച്ച കൂട്ടുകെട്ടാണ് ടീമിന് തുണയായത്. സ്മട്സ് 41 പന്തിൽ എട്ട് ഫോറുകളും ഒരു സിക്സറുമടക്കം 57 റൺസ് നേടിയപ്പോൾ, മോൺ വാൻ വൈക്ക്, 35 പന്തിൽ 76 റൺസ് നേടി. 35 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു വാൻ വൈക്കിന്റെ കിടിലൻ ഇന്നിങ്സ്.
