തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പിടികൂടി.455 ആം മുറിയിൽ നിന്നാണ് 20 ഗ്രാംകഞ്ചാവ് പിടികൂടിയത്. മുറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയെ എക്സൈസ് കസ്റ്റഡിയിലെടുത്തു.കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കളമശ്ശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിന് പിന്നാലെയാണ് തലസ്ഥാനത്തെ കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലും എക്സൈസ് പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തത്. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലെ നിരവധി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലാണിത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയിൽ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.മുറികളിലെ പരിശോധന എക്സൈസ് സംഘം പൂര്‍ത്തിയാക്കി. മറ്റൊന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടില്ല. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്സൈസ് സംഘം മടങ്ങി. ഹോസ്റ്റൽ മുറിയിൽ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്സൈസ് സംഘം വിദ്യാര്‍ത്ഥികളെ കാണിച്ചിരുന്നു. കൂടുതൽ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.
അതേസമയം, ഹോസ്റ്റലിൽ പരിശോധന നടത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടിരുന്നുവെന്നും പിടികൂടിയ ആള്‍ എസ്എഫ്ഐ ബന്ധമില്ലെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു. എസ്എഫ്ഐ ഹോസ്റ്റൽ എന്ന പ്രചാരണം ശരിയല്ലെന്നും ഹോസ്റ്റൽ വിദ്യാര്‍ത്ഥിയാണോ പിടിയിലായതെന്ന് ഉറപ്പില്ലെന്നും എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദര്‍ശ് പറഞ്ഞു.