സംസ്ഥാനത്ത് വീണ്ടും നിപ്പയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിദ്യാർഥിയാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ സ്രവ സാംപിൾ പുണെ വൈറോളജി ലാബിലേക്ക് അയക്കും. പരിശോധനാഫലം നാളെ വന്നേക്കും.
നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിപ്പ ട്രൂനാറ്റ് പോസറ്റീവാണ്. സാംപിൾ തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നു. ആരോഗ്യവകുപ്പ് നിപ്പ പ്രോട്ടോകോൾ പാലിക്കാൻ നിർദ്ദേശം നൽകി. നിപ്പ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജിന്റെ കർശന നിർദേശം.
കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.