ദില്ലി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത് സറിൽ ലാൻഡ് ചെയ്യും. ഇത്തവണയും അമേരിക്കൻ സൈനിക വിമാനത്തില്‍ തന്നെയാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് എന്നാണ് സൂചന. പഞ്ചാബിൽ നിന്നുള്ള 67 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. ഫെബ്രുവരി 15, 16 ദിവസങ്ങളിലായി രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. തിരിച്ചയക്കപ്പെടുന്നവരിൽ ഏറിയ പങ്കും പഞ്ചാബ് സ്വദേശികളാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പഞ്ചാബിൽ നിന്ന് 67 പേർ, ഹരിയാനയിൽ നിന്ന് 33 പേർ, ഗുജറാത്തിൽ നിന്ന് 8 പേർ, ഉത്തർ പ്രദേശിൽ നിന്ന് 3 പേർ, മഹാരാഷ്ട്രാ 2, ഗോവ 2, രാജസ്ഥാൻ 2, ഹിമാചൽ പ്രദേശ് 1, ജമ്മുകശ്മീർ 1 എന്നിങ്ങനെയാണ് യാത്രക്കാരുടെ കണക്കെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മെക്സിക്കോ അടക്കമുള്ള പാതകളിലൂടെ അമേരിക്കയിലെത്തിയവരാണ് തിരിച്ചയക്കപ്പെടുന്നത്. അമൃത്സറിലേക്ക് എത്തുന്ന രണ്ടാമത്തെ വിമാനം ആകും ഇത്.നേരത്തെ ഫ്രെബ്രുവരി 5നാണ് യുഎസ് സൈനിക വിമാനത്തിൽ 104 ഇന്ത്യക്കാരെ തിരികെ എത്തിച്ചത്. അനധികൃതമായി യുഎസിൽ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വിശദമാക്കിയിരുന്നു. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. ഒരു രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ആർക്കും അവിടെ ജീവിക്കാൻ അവകാശമില്ലെന്നും ഇത് ലോകത്തിന് മുഴുവൻ ബാധകമാണെന്ന് നരേന്ദ്ര മോദി അമേരിക്കയിലെ ദ്വിദിന സന്ദർശനത്തിനിടെ വിശദമാക്കിയത്.