കൊച്ചി : എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെയും ഡെങ്കിപ്പനി നിരീക്ഷണത്തിലുള്ളവരുടെയും എണ്ണത്തിൽ വൻ വർധന. ഈ മാസം ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് ഏഴുപേരാണ് മരിച്ചത്. 195 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 486 പേർ നിരീക്ഷണത്തിലുണ്ട്.
ജില്ലയിൽ കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത മൂക്കന്നൂർ, വാഴക്കുളം, കുട്ടംപുഴ, ചൂർണിക്കര, എടത്തല, പായിപ്ര, തൃക്കാക്കര എന്നീ സ്ഥലങ്ങൾ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോട്ടപ്പടിയിൽ ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ 21 പേരും നിരീക്ഷണത്തിലായവർ 33 പേരുമാണ്.
പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം മാത്രം പനി സ്ഥിരീകരിച്ചവർ 8,969 പേരാണ്. ചൊവ്വാഴ്ച മാത്രം 1,042 പേർക്ക് പനി സ്ഥിരീകരിച്ചു.