തൃശൂർ : പത്തുമാസം പൊതുനിരത്തിൽ ഒളിച്ച് കിടന്ന സ്കൂട്ടർ ഉടമക്ക് തിരിച്ചുകിട്ടി. നാവിക സേനയിൽ ക്യാപ്റ്റൻ ആയിരുന്ന പൂത്തോൾ സ്വദേശി 2024 ജനുവരിയിലാണ് അയ്യന്തോൾ കളക്ടറേറ്റിലേക്ക് സ്കൂട്ടർ ഓടിച്ചുപോയത്.
എന്നാൽ തിരിച്ച് വീട്ടിൽ വന്നത് സ്കൂട്ടറില്ലാതെയായിരുന്നു. കുറച്ചുകാലമായി മറവി രോഗമുള്ള മുൻ സൈനികൻ സ്കൂട്ടർ എവിടെയാണോ നിർത്തിയിട്ടത് എന്നത് മറന്നതാവാം എന്ന് ഭാര്യ അടക്കമുള്ള വീട്ടുകാർക്ക് സംശയം തോന്നിയിരുന്നു.
ജനുവരിയിലാണ് അവസാനമായി സ്കൂട്ടറുമായി പുറത്തുപോയത്. കലക്ടറേറ്റിലേക്കാണ് പോയതെന്ന ഒരു ഓർമ്മ മാത്രമേയുള്ളൂ. സ്കൂട്ടർ എവിടെ വെച്ചുവെന്ന് മുൻ സൈനികന് കൃത്യമായി ഓർത്തെടുക്കാനായിരുന്നില്ല.
ആരെങ്കിലും മോഷ്ടിച്ചു കൊണ്ടുപോയതാണോ എന്നതിലും വ്യക്തമല്ലായിരുന്നു. പലരും പറഞ്ഞത് പ്രകാരം വീട്ടുകാർ കലക്ടറേറ്റിലും പൊലീസിലും പരാതി നൽകി.പറ്റാവുന്ന മറ്റു രീതികളിലെല്ലാം അന്വേഷിച്ചു. പക്ഷെ കഴിഞ്ഞ പത്തു മാസമായി ഒരു വിവരവും ലഭിച്ചില്ല. സ്കൂട്ടർ മോഷ്ടിച്ചയാൾ സ്കൂട്ടറുമായി ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ഉടമ കേസിൽ പെടും. അതിനിടക്ക് സ്കൂട്ടറിന്റെ ഇൻഷുറൻസ് കാലാവധിയും തീർന്നിരുന്നു.
മോഷ്ടിച്ച സ്കൂട്ടർ ഏതെങ്കിലും അപകടത്തിൽ പെട്ടാൽ വലിയ നഷ്ടപരിഹാരവും നൽകേണ്ടിവരും. ഇതിന് കേസ് വേറെയും വരും എന്നതടക്കമുള്ള ആശങ്കയിലും ഭയത്തിലും, നിരാശയിലും ഉടമകൾ ഉഴലുമ്പോൾ ആണ് ടു വീലർ യൂസേഴ്സ് അസോസിയേഷന്റെ സമയോചിത ഇടപെടൽ മൂലം തികച്ചും നടകീയമായി സ്കൂട്ടർ തിരിച്ചു കിട്ടിയത്.