കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ.
രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല.
കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു.