ഇന്ന് മുതൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടൈൻമെൻറ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത് ,
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നെങ്കിലും പ്രോട്ടോകോൾ കർശനമായി തന്നെ പാലിക്കണം . വിദ്യാർത്ഥികളും അധ്യാപകരും നിർബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. വിദ്യാലയങ്ങളുടെ കവാടങ്ങളിൽ തന്നെ സാനിറ്റൈസർ കരുതണം.
കണ്ടൈൻമെൻറ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ആയും പൊതു ഇടങ്ങളിലെ ആൾക്കൂട്ടങ്ങളിൽ നിയന്ത്രണവും തുടരണം. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷമേ ആൾക്കൂട്ട നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അവസാനം ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുട്ടിക്ക് ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.