തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയിൻകീഴിൽ വീടിനുള്ളിൽ വെടിയുണ്ട പതിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. സംഭവം നടക്കുന്ന സമയത്ത് ആരും വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. മലയിൻകീഴിലെ പൊറ്റൽ എന്ന സ്ഥലത്ത് നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെയാണ് മുക്കുന്നിമലയിലെ ഫയറിംഗ് സ്റ്റേഷൻ. എയർഫോഴ്സിന്റെ വെടിവെപ്പ് പരിശീലന കേന്ദ്രമാണിവിടം. മറ്റ് സൈനിക വിഭാഗങ്ങളും ഇവിടെ പരിശീലനം നടത്താറുണ്ട്. അവിടെ ഇന്നലെ ഉച്ചക്ക് വെടിവെപ്പ് പരിശീലനം നടത്തിയിരുന്നു.
വെൽഡറായ ആനന്ദ് എന്നയാളാണ് ഇവിടെ താമസിക്കുന്നത്. ഒപ്പം ഭാര്യയും കുട്ടിയുമുണ്ട്. ഇന്നലെ രാവിലെ ഇവർ കുട്ടിയുമായി ആശുപത്രിയിൽ പോയിരുന്നു. ഉച്ചക്ക് ഒന്നരയോടെ തിരികെ എത്തിയപ്പോഴാണ് ഇത്തരത്തിൽ വെടിയുണ്ട സോഫയിൽ വീണുകിടക്കുന്നതായി കണ്ടത്. മേൽക്കൂരയിൽ ഒരു ദ്വാരവും കണ്ടു. തുടർന്നാണ് ഇവർ പൊലീസിനെ വിവരമറിയിച്ചത്. 5 വർഷം മുമ്പും അടുത്ത വീട്ടിൽ സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
വ്യോമസേനയുടെ കീഴിലുള്ള വെടിവെയ്പ് പരിശീലന കേന്ദ്രമാണെങ്കിലും മറ്റ് സേനകളും ഇത് ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറ് മണിമുതല്‍ തിരുവനന്തപുരം റൂറല്‍ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനമാണ് ഇവിടെ നടന്നത്. വീട്ടുകാര്‍ ഉടന്‍ തന്നെ മലയന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വെടിയുണ്ട കസ്റ്റഡിയിലെടുത്തു.
എകെ 47 തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയെന്നാണ് വ്യക്തമായത്. ബാലിസ്റ്റിക് പരിശോധന ഉള്‍പ്പെടെ നടത്തിയ ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അഞ്ച് വര്‍ഷം മുന്‍പ് സമീപത്തെ വീടിന്‍റെ ജനല്‍ ചില്ല് തുളച്ച് വെടിയുണ്ട അകത്ത് കയറിയിരുന്നു.അന്ന് സൈനികരുടെ പരിശീലന സമയത്താണ് ഉന്നം തെറ്റിയുള്ള വെടിയുണ്ടയുടെ വരവ്.