ദില്ലി: പാലക്കാട് മാത്രമല്ല ആകെ 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നവംബർ 20ലേക്ക് മാറ്റി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് വോട്ടെടുപ്പ് നവംബർ 13ൽ നിന്ന് 20ലേക്ക് മാറ്റിയത്. കേരളത്തിലെ ഒരു നിയമസഭാ മണ്ഡലത്തിലെയും ഉത്തർപ്രദേശിലെ ഒമ്പതും പഞ്ചാബിലെ നാലും ഉപതെരഞ്ഞെടുപ്പ് തിയ്യതിയിലാണ് മാറ്റമുള്ളത്.
മതപരവും സാംസ്കാരികവുമായ വിവിധ ചടങ്ങുകൾ പരിഗണിച്ചാണ് വോട്ടെടുപ്പ് തിയ്യതി പുനഃക്രമീകരിച്ചത്. പാലക്കാട്ടെ വോട്ടെടുപ്പ് മാറ്റിയത് കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ്.
ഉത്തർപ്രദേശിൽ കാർത്തിക പൂർണിമ ആഘോഷവും പഞ്ചാബിൽ ഗുരുനാനാക്ക് ദിനാചരണവും കണക്കിലെടുത്ത് വോട്ടെടുപ്പ് തിയ്യതി മാറ്റണമെന്ന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു.
ആഘോഷങ്ങളും മതപരമായ ചടങ്ങുകളും നടക്കുമ്പോൾ വോട്ട് രേഖപ്പെടുത്താൻ ജനങ്ങൾക്ക് അസൌകര്യമുണ്ടാകുമെന്നും ഇത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നുമാണ് പാർട്ടികൾ ഇലക്ഷൻ കമ്മീഷനെ അറിയിച്ചത്. കോണ്‍ഗ്രസ്, ബിജെപി, ബിഎസ്പി, ആർഎൽഡി തുടങ്ങിയ സംഘടനകളാണ് വോട്ടെടുപ്പ് മാറ്റണമെന്ന് രേഖാമൂലം ആവശ്യമുന്നയിച്ചത്.
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തോടൊപ്പം വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും 47 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നവംബർ 13 ന് നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
ഇതിൽ നിന്നും 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് നവംബർ 20ലേക്ക് മാറ്റിയത്. കേരളത്തിലെ പാലക്കാട്ടെയും പഞ്ചാബിലെ ദേരാ ബാബ നാനാക്ക്, ചബ്ബേവാൾ, ഗിദ്ദെർബഹ, ബർണാല എന്നീ നാല് മണ്ഡലങ്ങളിലെയും ഉത്തർപ്രദേശിലെ മീരാപൂർ, കുന്ദർക്കി, ഗാസിയാബാദ്, ഖൈർ, കർഹൽ, സിഷാമൗ, ഫുൽപൂർ, കതേഹാരി, മജവാൻ എന്നീ ഒൻപത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് നവംബർ 20ന് നടക്കുമെന്നാണ് ഇലക്ഷൻ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. എല്ലായിടത്തെയും വോട്ടെണ്ണൽ നേരത്തെ തീരുമാനിച്ച പ്രകാരം നവംബർ 23 ന് നടക്കും.