കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി താലിബാൻ.
നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ ചേരുന്നതിൽ സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ഭരണകൂടം ആലോചിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
താലിബാൻ പരമോന്നത നേതാവിൻ്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്.
അഫ്ഗാനിസ്ഥാനിലെ ആരോഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് സ്ത്രീകൾക്ക് നഴ്‌സിംഗ് രംഗത്ത് നിരോധനം ഏർപ്പെടുത്താൻ താലിബാൻ ആലോചിക്കുന്നത്.
രാജ്യത്ത് പ്രൊഫഷണൽ മെഡിക്കൽ, പാരാ മെഡിക്കൽ സ്റ്റാഫുകളുടെ എണ്ണം കുറവായതിനാൽ പുതിയ നിരോധനം നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
ഇക്കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്.