രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം മോഷ്‌ടാക്കൾ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.
സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ പ്രവാസിയായ ബിനു നാട്ടിലെത്തി. സന്നദ്ധ പ്രവർത്തകരുടെ ഇടപെടലിന് ഒടുവിലാണ് അദ്ദേഹം നാട്ടിലേക്ക് എത്തിയത്. ഒരു മാസം മുമ്പാണ് തിരുവനന്തപുരം പട്ടം സ്വദേശിയായ ബിനു ബത്ഹയിൽ മോഷണ സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.
രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം മോഷ്‌ടാക്കൾ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. ഇതിന് ശേഷം ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തുടർ ചികിത്സക്കായി സുമനസുകളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് പ്രവാസി കൂട്ടായ്‌മകളുടെ ഇടപെടൽ വിഷയത്തിൽ ഉണ്ടാവുകയായിരുന്നു.
കോടതിയിൽ നിലനിന്നിരുന്ന ബിനുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർപ്പ് ആക്കിയ ശേഷമാണ് എക്‌സിറ്റ് നേടിയെടുത്തത്. ഇന്ത്യൻ എംബസി അധികൃതരുടെയും സൗദി പോലീസിന്റെയും സഹായം ലഭ്യമാക്കുകയും നിയമ നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർവേസിൽ റിയാദിൽ നിന്ന് മറ്റൊരു യാത്രക്കാരാനോടൊപ്പം ബിനു നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു.